Powered By Blogger
നര്‍മം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

വിഭൂതി



മുടി ജടാ ശകലം മാടി ഒതുക്കി,  തുറിച്ചു നില്‍ക്കുന്ന ഉണ്ട കണ്ണുകളിലെ  മാസ്മര ഭാവ പ്രകടനം കൊണ്ട് ഭക്തരെ അടി മുടി കോരിത്തരിപ്പിച്ച്   വിരല്‍ ഞൊടി മാത്രയില്‍  വായുവില്‍ നിന്നും ഊതി എടുക്കുന്ന മാന്ത്രിക ഭസ്മമല്ല ഇവിടെ വിഭൂതി  …ഒരു ഗമനാഗമന  ആകര്‍ഷണ  യന്ത്രവും ഇതില്‍ ഘടിപ്പിച്ചിട്ടുമില്ല !

 ഒരു പാവം നാട്ടു വൈദ്യന്‍  ധന്ന്വന്തരം കുഴമ്പും  ഇഞ്ചയുമിട്ട്  അസ്സലൊരു തേച്ചു കുളി കഴിഞ്ഞ് ഉപാസനാ മൂര്‍ത്തിയെ മനസ്സാ ധ്യാനിച്ച്  വിധിയാം വണ്ണം  ജലത്തില്‍ ചാലിച്ചു തൊടുന്ന കുറിയ്ക്കും,  മൂലമന്ത്രം ഉരുവിട്ട് നാക്കില്‍ തേച്ച്  ഇറക്കുന്ന ഭസ്മത്തിനും  അദ്ദേഹം  പേരെടുത്തു വിളിക്കുന്നത്‌ " വിഭൂതി " എന്ന ഭക്തിരസ പ്രധാനമായ നാമം.     കാലത്ത് കുളി കഴിഞ്ഞാല്‍ ഉടന്‍ വിഭൂതി  കഴിച്ചിട്ടേ ജലപാനം  പോലും ഉള്ളു . ആ എളുപ്പത്തിനു  കുളിമുറിയില്‍ തന്നെ വിഭൂതി കുടുക്ക പവിത്രമായി സൂക്ഷിച്ചിരിക്കുന്നു !

   വൈദ്യന്‍ ഒരു ആറടി പൊക്കത്തില്‍  നീണ്ടു കിടക്കുന്ന കൈകളും അതിനൊത്ത കാലുകളും ഉള്ള  വെളുത്ത് തുടുത്ത ആജാന ബാഹു,  കാലുകളില്‍  ഹൈ ടെന്‍ഷന്‍ വയറുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന  പോലെ  വേരിക്കോസ് വയറുകള്‍   .    നെറ്റിയില്‍ ഒന്നൊന്നര അംഗുലം വീതിയില്‍  അരച്ച ചന്ദന കുറി , അതിനു നടുവില്‍ വിഭൂതി കൊണ്ട്    കൈയ്യടക്കത്തില്‍ വരച്ച ഒരു കുറി , അതിനും നടുവില്‍ മൂന്നാം കണ്ണ് പോലെ ഒരു ചെമ്പരത്തി കുറി ...സാക്ഷാല്‍  രക്ത പുഷ്പാഞ്ജലി പ്രസാദം.         മുഴുവനും കഷണ്ടി തലയിലെ  മിനുത്ത വെളുപ്പില്‍  ഉത്തരത്തില്‍ തൂങ്ങി കറങ്ങുന്ന പഴയ  ഉഷാ ഫാന്‍ കാണാം!  ഒരു സാറ്റലൈറ്റ് ചിത്രം പോലെ. !!

     കഴുത്തിന്‌ താഴെ ഒരു വശം കീറിയ  വെള്ള  ഓയില്‍ ജുബ്ബയുടെ  കുടുക്കുകള്‍ സ്വര്‍ണം ആണെന്നും അല്ലെന്നും രോഗികള്‍ തമ്മില്‍ തര്‍ക്കമുണ്ട് , അതിനു വൈദ്യന്‍ മരുന്നു പറയാറുമില്ല. . എന്നാല്‍ ഒടിവിനും ,ചതവിനും , ഉളുക്കിനും  വൈദ്യന്‍ ഒന്ന് തലോടിയാല്‍ മതി  ഏത് അഷ്ടാ വക്രനും  ഇലക്ട്രിക് പോസ്റ്റ്‌  പോലെ ആകും.

   എല്ലാം നാടന്‍ പ്രയോഗങ്ങള്‍,  ചൂണ്ടു മര്‍മ്മം  തോണ്ട് മര്‍മ്മം   തുടങ്ങി  കളരി പരമ്പര അഭ്യാസ വൈവിദ്ധ്യങ്ങള്‍ മാത്രം , എന്നാല്‍  കര്‍ണ്ണാ കര്‍ണ്ണി പറഞ്ഞ ,  പരന്ന,  പരസ്യമല്ലാതെ ഒരു പരസ്യവും വൈദ്യര്‍ക്കില്ല .  ഒരു ഓഫറും ഇല്ല.  സോമാലിയന്‍ പ്രസിഡന്റിന്റെ കൂടെ ഇളിച്ചോണ്ട്‌  നിന്നെടുത്ത ഫോട്ടോയോ   ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജില്ലാ സെക്രട്ടറി  കൊടുത്ത താമ്ര പത്രമോ ഇല്ല.

  നവതി കഴിഞ്ഞ സിനിമാനടി  പൊക്കി പിടിച്ചു നിക്കുന്ന ഉത്തേജന മരുന്ന് കൂട്ടിന്റെ പരസ്യത്തിനുമപ്പുറം  അല്പം കഴമ്പുള്ള  കുഴമ്പുകള്‍  വൈദ്യര്‍ ഉണ്ടാക്കി നല്‍കുന്നുമുണ്ട്! അത് വാങ്ങി  സെഞ്ചുറി അടിക്കാന്‍ പോന്നോരും വിക്കറ്റൊന്നും നഷ്ടപ്പെടാതെ , എന്നാല്‍ റണ്‍ എടുക്കാതെ ക്രീസില്‍ നിക്കുന്നുമുണ്ട് !
വൈദ്യന്‍ സ്വജീവിതം പോലും ഈ മരുന്നിനു പരസ്യമാക്കിയിരിക്കുന്നു  എന്ന് കാണാം .
കാരണം  മക്കള്‍ പതിനൊന്നു പേര്‍.     പിന്നേം പെറാന്‍  വൈദ്യന്റെ ഭാര്യ  സമ്മതിക്കായ്ക  ആകാം,  അല്ലാതെ  മരുന്നിന്റെ കുഴപ്പമാകില്ല.!

 മക്കള്‍ എല്ലാവരും നന്നായി അടുത്ത ചുറ്റ് വട്ടങ്ങളില്‍ കഴിയുന്നു.   ഒന്ന് രണ്ടു പേര്‍  വൈദ്യം തന്നെ തൊഴിലാക്കി.     ചെലരൊക്കെ  വൈദ്യ ശാസ്ത്രം  ആയുര്‍വേദത്തില്‍ പഠിച്ചു അപ്പോത്തികീരിമാരായി .

  എന്നാലും  കുറെ ദൂരെ താമസിക്കുന്ന ഇളയ മകനോടാ വൈദ്യന് കൂടുതല്‍ മമത.  അല്‍പ സ്വല്പം നാട്ടു വൈദ്യവും   പാരമ്പര്യ   ചികിത്സകളും ഒക്കെയായി അവനും കുടുംബവും കഴിയുന്നു.  സമയം കിട്ടിയാല്‍ വൈദ്യന്‍ ഒരു ടാക്സി വിളിച്ചു അവിടെയെത്തും .   കൂടെ ശിങ്കിടി രാമനും  , കൈയ്യില്‍    അത്യാവശ്യ   സാധനങ്ങള്‍ അടങ്ങിയ ആമാട പെട്ടിയും തൂക്കി.     അതില്‍ ഒന്നാം സ്ഥാനത്ത്  വിഭൂതിയാണെന്ന്  പ്രത്യേകം പറയണ്ടാ.

   അങ്ങനെ   മകന്‍  ഒരു ചെറിയ  വീട് വച്ചു   ഗൃഹ പ്രവേശത്തിന്  അച്ഛനും അമ്മയുമെല്ലാം കാലേ കൂട്ടി എത്തി.
ശിങ്കിടി രാമന്റെ കയ്യില്‍ പെട്ടിയുമുണ്ടായിരുന്നു, എന്നാല്‍  വിഭൂതിഅടങ്ങിയ കുടുക്ക എടുത്തു വക്കാന്‍ ധൃതിക്കിടയില്‍ രാമനും വൈദ്യനും മറന്നു.   ഇനിയിപ്പം ഒരു ദിവസം  അതില്ലാതെ കഴിക്കാം എന്ന് വൈദ്യന്‍ ഉറപ്പിച്ചു.  രാമനോട് അല്പം നീരസം തോന്നിയെങ്കിലും വിഭൂതി പോലെ അതങ്ങിറക്കി. 
 
     പുതിയ വീടിന്റെ ഗൃഹ പ്രവേശം  രംഗം ആകെ  ജക പൊക  വിരുന്നുകാര്‍ വീട്ടുകാര്‍  കൂട്ടുകാര്‍ .  എല്ലാവരെയും കണ്ട് ചിരിച്ച് "ഇപ്പോള്‍ വരാം  "എന്ന് പറഞ്ഞു  വൈദ്യന്‍ തന്റെ പ്രഭാത  സ്നാനത്തിനായി  കുളി മുറിയിലേക്ക്  നടന്നു  ,  കുഴമ്പും എണ്ണയും ഒക്കെയായി  രാമന്‍ പുറകെയും.
   
      വൈദ്യന്‍   പുത്തന്‍ പുതിയ  സോളാര്‍  വാട്ടര്‍ ഹീറ്ററിലെ  വെള്ളത്തില്‍ ഒന്നു കുളിച്ചു.   ചൂട്ടും കൊതുമ്പും വച്ച്  ചെമ്പു  ചരുവത്തില്‍ രാമന്‍   തെളപ്പിച്ചു  തരുന്ന വെള്ളത്തിനോളം  വരില്ല എങ്കിലും  ഒരു വിധം ഒപ്പിക്കാം .  പുക മണം  ഇല്ലാത്തത് കൊണ്ട്  ഒരു സുഖ കുറവുണ്ട് എങ്കിലും.    നന്നായി തല തുവര്‍ത്തി  രാസ്നാദി ചൂര്‍ണ്ണം  ഉച്ചിയില്‍ പിടിപ്പിച്ചു    ഇഷ്ട ദേവതാ മന്ത്രം ഉരുക്കഴിച്ചു.   കണ്ണ് തുറന്നു നോക്കിയപ്പോള്‍  കുളിമുറിയുടെ ജന്നല്‍ പടിയില്‍ ഇരിക്കുന്നു വിഭൂതി കുടുക്ക.!  ഭഗവാന്റെ ഒരു വിളയാട്ടം  !!  വൈദ്യന്‍  മെല്ലെ കുടുക്ക എടുത്തു , കുറേക്കൂടി  നീറ്റിയ ഭസ്മത്തിന്റെ മണം,  പ്ലാസ്ടിക്  കുടുക്ക ആയതു കൊണ്ടാകാം .    വെള്ളത്തില്‍ ചാലിച്ച്  മൂലമന്ത്രം ഉരുവിട്ട്  ഒരു നെല്ലിക്കയോളം ഉരുട്ടി നാക്കില്‍ വച്ച് അലിച്ച് ഇറക്കി.   ഭഗവല്‍  കാരുണ്യത്താല്‍  ഇന്നും വിഭൂതി മുടങ്ങിയില്ല  എന്ന് അത്ഭുതപ്പെട്ടു.   ശേഷം കുറെ വിഭൂതി കൈയ്യില്‍ എടുത്തു കുറി തോടുവാനായി  കുളിമുറിയില്‍ നിന്നും പുറത്തു വന്നു.    മകനും മരുമകളും  എല്ലാം ചേര്‍ന്ന്‍ അച്ഛന്  കാച്ചിയ പാലില്‍ ഒരു ഗ്ലാസ് നല്‍കി, മനസ്സില്ലാ  മനസ്സോടെ  വൈദ്യന്‍ ഒരിറക്ക് കുടിച്ചു ഗ്ലാസ് തിരികെ നല്‍കി.
    
     ഒരു വല്ലായ്മ പോലെ തോന്നുന്നു   മുഖം വിളറിയിരിക്കുന്നു ,  വൈദ്യന്റെ ഭാര്യ ഓടി വന്നു ചോദിച്ചു "എന്നതാ നിങ്ങക്ക് ആകപ്പാടെ ഒരേനക്കേട്‌ പോലെ" ?   വൈദ്യന്‍ ചിരിക്കാന്‍  ബദ്ധപ്പെട്ടു  .  വയറ്റില്‍ ആകെ ഒരു തെരയിളക്കം   സുനാമി വരാന്‍ പോകുമ്പോലെ   വായില്‍ ഉമി നീര്‍ വറ്റുന്നു .
     കക്കൂസിലേയ്ക്ക്  ചൂണ്ടിയ വിരലില്‍ പിടിച്ചു രാമനും ഭാര്യയും വൈദ്യനെ നടത്തി   അല്ല , കൂടെ ഓടി .  മകനും മകളും  പിള്ളാരും കൂടെ ഓടി .
      ഒരു പ്രളയകാലം കഴിഞ്ഞു കരയ്ക്കടിഞ്ഞ  കുതിര്‍ന്ന,   കീറിയ  വാഴയില പോലെ വൈദ്യര്‍ ഭാര്യയുടെ  തോളില്‍ വീണു    മെല്ലെ അവരോടു പറഞ്ഞു   " എന്റെ സമയം ആയീന്നാ തോന്നുന്നേ  ...വയറ്റില്‍ നിന്നും പോകുന്നതിനു പോലും വിഭൂതീടെ മണമാ .... അല്ലെ    പിന്നെ  വിഭൂതി കുടുക്ക എടുക്കാന്‍ മറന്നിട്ടും   അത്ഭുതം പോലെ ഇവിടെ അവന്‍ എനിക്ക് വിഭൂതി കരുതിയത് എങ്ങനാ ....എനിക്ക് തീരെ വയ്യാ    ..കുറച്ചു വെള്ളം "
 
   ഒരു വിധം  വെള്ളം കൊടുത്തു വൈദ്യനെ കിടത്തി .   ശേഷം ഭാര്യ രാമനോട് ചോദിച്ചു "അല്ല രാമാ ഭസ്മം എടുത്തില്ല എന്നല്ലേ  പറഞ്ഞത്  ...മോന്‍ ഇതെങ്ങനെ അറിഞ്ഞു  , അവന്‍ ഭസ്മം വച്ചിരുന്നു എന്ന്അച്ഛന്‍ പറഞ്ഞു "  
രാമനും ആശ്വാസമായി  തന്റെ കുറ്റം കൊണ്ട് മറന്ന ഭസ്മം സമയത്ത് കിട്ടിയല്ലോ .  "അല്ലേലും ഇവിടുത്തെ കുഞ്ഞ് അച്ചന്റെ മനസ്സ് അറിയുന്നവനാ എന്ന്  വൈദ്യന്‍ ഇപ്പോഴും പറയും"
തന്റെ കാര്യം എന്തോ കേട്ട് കൊണ്ട് മകന്‍  അച്ഛന്റെ  അടുത്ത് നിന്നും  ഓടി അമ്മേടെ അടുത്ത് വന്നു...
"എന്താമ്മേ  പറഞ്ഞത്  "  എന്ന ചോദ്യം 
"അല്ല മക്കളേ , അച്ഛന്‍ രാവിലെ കഴിക്കുന്ന ഭസ്മം എടുക്കാന്‍ മറന്നാ  ഇങ്ങോട്ട് പോന്നത് , പക്ഷെ നീ ഇവിടെ അത് വച്ചിരുന്നു എന്നച്ചന്‍ പറഞ്ഞു   നീ നേരത്തെ വന്നപ്പോഴെങ്ങാനും വീട്ടീന്ന് കൊണ്ട് വന്നോ "

അമ്മയുടെ ചോദ്യത്തില്‍ മകന്‍  ഉത്തരം ഇല്ലാതെ കുഴങ്ങി   "ഇതെന്തൊരു  വിഭൂതി ..ഇനി  അച്ഛനെങ്ങാനും  മന്ത്ര ശക്തിയില്‍  വരുത്തിയതോ..." മകന്‍ ആകെ കുഴങ്ങി.  
" അച്ഛാ   ആ ഭസ്മം എവിടെ "   എന്ന്  വാഴയില  പോലെ കിടന്ന വൈദ്യനെ  കുലുക്കി ചോദിച്ചു
"കുളിമുറിയുടെ ജന്നല്‍ പടിയില്‍ ശകലം ഇരിപ്പുണ്ട് "  വൈദ്യന്‍  വയറു തിരുമ്മിക്കൊണ്ട്   അശരീരി പോലെ പറഞ്ഞു.. 
"  അത്ഭുതം  തന്നെ "   മകന്‍ പറഞ്ഞു , എന്നിട്ട്  കുളിമുറിയിലേക്ക്  ഓടി  

"അയ്യോ   ഇത്  വിമ്മിന്റെ പൊടിയാ "  അലറി വിളിച്ചും കൊണ്ട് മകന്‍ പോയതിലും  വേഗത്തില്‍ തിരികെ വന്നു
"ഇന്നലെ ധൃതിയില്‍ എല്ലാം തേച്ചു കഴുകിയതിന്റെ ബാക്കി അവിടെ ഇരുന്നതാ ....എന്റെ ദൈവമേ ഇനി അച്ഛനെ  ആശുപത്രീല്‍ കൊണ്ട് പോയി  എനിമാ വക്കണ്ടി  വരും.... ഈ നല്ലോരു  ദിവസോമായിട്ട്"
മകന്റെ  അലറി കരച്ചിലില്‍ അമ്മയും ഭാര്യയും  കണ്ടു നിന്നവരില്‍ കുറെ പേരും പങ്കു  കൊണ്ടു  . 
രാമന്‍  കണ്ണ് നീര്‍ ആറ്റുവാന്‍  തോര്‍ത്തിന്റെ തുമ്പില്‍ കണ്ണുകള്‍ കോര്‍ത്തിട്ടു ! എല്ലാം ഞാന്‍ കാരണം.

വൈദ്യന്റെ ഞരക്കം കൂടി കൂടി വന്നു  ..ഒപ്പം കക്കൂസിലേയ്ക്ക്  ചൂണ്ടിയ വിരലും നീണ്ടു നീണ്ടു വന്നു..അതില്‍ പിടിക്കാന്‍ വൈദ്യന്റെ ഭാര്യേടെ കൈയ്യും....



2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ആധാറും കല്യാണി ഇച്ചേയീം സ്വര്‍ണ പണിയും പിന്നെ ബീഡി തെറുപ്പും

ആധാറും   കല്യാണി ഇച്ചേയീം   സ്വര്‍ണ പണിയും    പിന്നെ ബീഡി   തെറുപ്പും
കടലും കടലാടീം  എന്നോ  മോരും മുതിരേമെന്നോ ഒക്കെ പറയുന്ന പോലയെ തോന്നൂ
എന്നാല്‍  കാലം മാറിയപ്പോള്‍  മോരും മുതിരേം നല്ലതെന്നും  മോരില്‍ മുതിര അലിയുമെന്നും   കടലില്‍ കടലാടി ഉണ്ടാകുമെന്നും  അത് കടലിലെ പച്ചമരുന്നായി ഉപയോഗിക്കാമെന്നും ഒക്കെ അങ്ങ് കണ്ടു പിടിച്ചാലോ ?  !!.

ഇതും, അതുപോലെ ഒന്നുമല്ലെങ്കിലും,    ഒരു വെറും പാവം നാട്ടിന്‍ പുറത്തുകാരി  വൃദ്ധയുടെ ധര്‍മ സങ്കടത്തില്‍ കുതിര്‍ന്ന സമസ്യാ പൂരണം എന്ന് വേണമെങ്കില്‍ പറയാം! 
പൊറുതി മുട്ടുമ്പോള്‍  മുണ്ട് പൊക്കി കാണിക്കാന്‍ മടിയൊന്നും   കല്യാണി ഇച്ചെയിയ്ക്ക് പണ്ടേ ഇല്ല . പക്ഷെ ഒരു  ഷോ നടത്തിയാല്‍ ആരെങ്കിലും നാല് പേര്‍ കാണണ്ടേ ? ഇവിടെ അതിനുള്ള സ്കോപ് ഇല്ല   കാരണം  ശത്രു  അങ്ങ് കേന്ദ്രത്തിലോ  മറ്റോ ആണെന്ന് ഇച്ചേയി   പണ്ടേ അറിഞ്ഞു.    ഇല്ലെങ്കില്‍    ഒരു ഒന്നൊന്നര  റിയാല്‍റ്റി  ഷോയ്ക്ക്‌  ഇത് തന്നെ ധാരാളം!

ഈ കഴിഞ്ഞ മഴക്കാലം    ഉള്ളിയുടെ വില ഉള്ളു പറിച്ചു മുളക് തേയ്ക്കുന്ന സമയം.  
അടുക്കളയില്‍ നിന്നും ഉഗ്ര ശാസനം  " വല്ലോം കൊണ്ട് പോയി പണയം   വച്ചിട്ടെങ്കിലും   അര കിലോ ഉള്ളി വാങ്ങിച്ചോണ്ട്  വാ , ഇല്ലാത്ത വെല കൊടുത്തു വാങ്ങിയ  കോഴിയാ , ഈ വെല കയറുമ്പോഴേ ഓരോരുത്തര്‍ക്ക് വിരുന്നു വരാന്‍ സമയമുള്ളൂ.എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ഫോണ്‍ വിളിച്ചാല്‍ പോരെ..ഇപ്പോള്‍ വെല കൊറവ്  അതിനെയുള്ളൂ "....
പെണ്ണുമ്പിള്ള  അശ കൊശലെ  ഉള്ളി തെയ്യം കെട്ടിയാടുന്നു.!  ഒന്നേ നോക്കിയുള്ളൂ  ഉള്ള ചില്ലറ തപ്പി പെറുക്കി കുടയും എടുത്തു റോഡില്‍ ചാടി.  മഴ  എല്ലാവിധ ഗരിമയോടും കൂടി  കച്ചേരി തകര്‍ക്കുന്നു .
റോഡില്‍ കൂടി ഒഴുകി വരുന്ന  മുട്ടറ്റം കലക്ക വെള്ളത്തില്‍  എടുത്തു ചാടാന്‍ ഒരു പള്ളിക്കൂട കാല  ഉള്‍  വിളി വന്നു മുട്ടി ,   പക്ഷെ ഉള്ളിയും   ഭാര്യയും  ഉള്ളാലെ വിലക്കി. 

 ഒഴുകുന്ന വെള്ളത്തിലൂടെ  നടക്കുമ്പോള്‍  വള്ളി നിക്കറും  ബനിയനും,   അരിച്ചു കയറുന്ന ഇടവപ്പാതി തണുപ്പും   വെള്ളത്തില്‍ കളിച്ചു ചെല്ലുമ്പോള്‍ അമ്മ തരുന്ന ചൂട് ചൂരല്‍ കാപ്പിയും  ഒരു  ടി വി സ്ക്രോള്‍  ആയി മനസിലൂടെ ഒഴുകി...ഓള്‍ഡ്‌ ആന്‍ഡ്‌ ന്യു ജെനറേഷന്‍  ജുഗല്‍ ബന്ദി പോലെ.
 "എന്തിനാ കുഞ്ഞേ ഈ മുടിഞ്ഞ മഴയത്ത്  ഇറങ്ങിയത് ? "    ജംക്ഷനിലെ  മൂന്നു മുറി കടയുടെ  ഓരത്ത്
സ്വര്‍ണം പണിയുന്ന രാമകൃഷ്ണനും,   ബീഡി തെറുപ്പ്  കുട്ടപ്പനും  ചേര്‍ന്നുള്ള പങ്കു മുറി.  അതിന്റെ തിണ്ണയില്‍  ഉയരുന്ന ബീഡി പുകയുടെ ഇടയില്‍ കുത്തി ഇരുന്നു കൊണ്ട് കല്യാണി ഇച്ചേയി എന്നെ കണ്ടതും  ഈ ചോദ്യം ഉറക്കെ,   മഴയുടെ  ഭേരിയ്ക്കും മുകളിലൂടെ എറിഞ്ഞു.  "സ്വല്പം ഉള്ളി വാങ്ങാനാ ഇചേയീ  ..." അതും പറഞ്ഞോണ്ട് ഞാനും കുട മടക്കി  കട തിണ്ണയില്‍ കേറി.
ഒന്നും രണ്ടും പറഞ്ഞിരുന്നതിനു  ഭംഗം വന്നിട്ടോ  അതോ തണുത്ത മഴയത്ത്  ഇച്ചേയീടെ ചൂടാക്കല്‍ തടസ്സപ്പെട്ടിട്ടോ   ഒന്ന് രണ്ടു പേര്‍ എഴുന്നേറ്റ് മാറി.

"ഉള്ളിയ്ക്ക് പകരം ഒരു ഗ്രാം സ്വര്‍ണം തരാം "  രാമകൃഷ്ണന്റെ കമന്റ്.
"കോഴിക്കറീല്‍  ഇടാന്‍ പറ്റില്ലല്ലോ " എന്റെ മറു കമന്റ് ..ഒരു ഫേസ് ബുക്ക് സ്റ്റൈലില്‍ .

"ഉള്ളി അവിടെ നിക്കട്ടെ  മോനെ..ഈ ആധാരം എന്ന് പറയുന്ന  കാര്‍ഡ് എന്നാത്തിനാ  ..? "
ഇച്ചേയി  മുറുക്കാന്‍ മഴ വെള്ളത്തിലേയ്ക്ക് തുപ്പി ഉഷാറായി..കയ്യിലിരുന്ന  പൊതിയില്‍ നിന്നും ഒരു ചുവന്ന കാര്‍ഡ് എടുത്തു വീശി  ..ഒരു റഫറിയേപ്പോലെ
"എന്റിച്ചെയീ  ഇനി എല്ലാത്തിനും  അത് നിര്‍ബന്ധമാ  ...മൊഴത്തിനു  മൂവായിരം സബ്സിഡി അല്ലിയോ തരുന്നത് ..അത് ഇട നിലക്കാര്‍ അടിച്ചു മാറ്റാതെ നമ്മടെ  കയ്യില്‍ തന്നെ എത്താനാ  ഈ ആധാര്‍ .."
കുട്ടപ്പന്‍ പച്ച നൂല്‍ ബീഡിയുടെ അരയില്‍ കെട്ടിക്കൊണ്ട് പറഞ്ഞു.

"ഇത് മുതു മുടിഞ്ഞ ഏര്‍പ്പാടാ  ഇപ്പം തന്നെ   ആശുപത്രി  കാര്‍ഡ് , റേഷന്‍ കാര്‍ഡ്‌ ,  വോട്ടു ചെയ്യാന്‍  കാര്‍ഡ്
പിന്നെ തൂറാന്‍ വരെ   സകലതിനും കാര്‍ഡാ , ഇതെല്ലാം കൂടി സൂക്ഷിയ്ക്കാന്‍  അര   പണവട സ്വര്‍ണത്തില്‍ പണിഞ്ഞ ഈ താലീടെ കൂടെ കോര്‍ത്ത്‌ കഴുത്തേല്‍ ഇടാന്‍ ഒരു  കരി മണി മാല പണിയാന്‍ എന്താകും എന്നറിയാന്‍ കൂടിയാ ഞാന്‍ രാമണ്ണ്‍ന്റെ അടുത്ത് വന്നതും... അല്ലാതെ മടീല്‍ വച്ചാല്‍ ഇതെല്ലാം കൂടി  വഴീല്‍ പോകും "  കല്യാണി ഇച്ചേയി  കാര്യത്തിലേക്ക് കടന്നു.

ഒന്നും മിണ്ടാതെ ഇരുന്ന സഖാവ്  തോര്‍ത്ത് അരിവാളു പോലെ കഴുത്തേല്‍ ഇട്ടുകൊണ്ട്  ഒരു ബീഡി യ്ക്കായി
കുട്ടപ്പന്റെ നേരെ കൈ നീട്ടി  ...ഇതതിലും വല്ലിയ കാര്‍ഡാ എന്നുള്ള ഭാവത്തില്‍ ബുദ്ധി മുട്ടി കുട്ടപ്പന്‍ ബീഡിം തീപ്പെട്ടീം  ഇട്ടു കൊടുത്തു.  ബീഡി കത്തിച്ചു  ഒന്നാം പുക അകത്തേയ്ക്ക് എടുത്തു  രണ്ടാം പുക പുറത്തേയ്ക്ക് ഊതി സഖാവ്  പറഞ്ഞു...
"എന്റിചെയീ  ഇത് കേന്ദ്രം ഭരിക്കുന്ന അഴിമതി കൂട്ട് മുന്നണിയുടെ ദല്ലാള്‍മാര്‍ക്ക്  ചുമ്മാ പൈസ ഉണ്ടാക്കാന്‍ ഇട്ടു കൊടുത്തിരിക്കുന്ന  ഒരു വഴി മരുന്നാ ...കാര്‍ഡ് ഒന്നിന് നൂറു രൂപയോളം  അവന്മാര്‍ക്ക്  കിട്ടും   ജനം  സബ്സിഡി സൊപ്നം  കണ്ട്  ഉറങ്ങുമ്പോള്‍  അവമ്മാരുടെ  വട്ടീല്‍ കാശു കുമീവാ... അല്ലെ പിന്നെ ഈ അടിച്ചു മാറ്റുന്ന പൈസയുടെ നാലിലൊന്ന് ചുമ്മാ കൊടുത്താല്‍ പോരെ  പാവം ജനം  ഒരു വിധം സുഖമായി ഈ പട്ടിണി രാജ്യത്ത് കഴിയില്ലേ..പിന്നെ നമ്മുടെ കേരളത്തില്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍  ആള് റെഡിയായി  നിപ്പല്ലേ..."  അഞ്ചാമത്തെ പുകയില്‍ ബീഡി കെട്ടു.....സഖാവ് അത് ചെവിപ്പുറകില്‍ തിരുകി..അരിശം കടിച്ചമര്‍ത്തി .
"നനഞ്ഞ ബീഡി പോലെ ഒരു വ്യവസ്ഥ ! വലിക്കുന്നവന്റെ കവിള്‍ ഒട്ടും!!" മനസാ പറഞ്ഞു കാണും.

"ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വെലക്കൂട്ടിയിട്ടു  അതേന്നു കിട്ടുന്ന ലാഭം കൊണ്ട്  സബ്സിഡിയായി  നക്കാപിച്ച  ജനത്തിന് നല്‍കുന്ന ഈ പണി  ഇവിടേ നടക്കൂ, സ്വര്‍ണത്തിന് എന്താ വില..ചെറുകിട പണിക്കാരന്‍ തൊഴില് നിര്‍ത്തി കൂലി പണിയ്ക്ക് പോയിത്തുടങ്ങി "  രാമകൃഷ്ണന്റെ  ദുഃഖം .

" പെട്രോളിന് വില കേറുവാ  ഞങ്ങള്‍ കൂലി കൂട്ടാന്‍ തീരുമാനിച്ചു "  വരാന്തേല്‍ നിന്നിരുന്ന ഓട്ടോക്കാരന്‍ ഒരു പൊതു പ്രസ്താവനയും നടത്തി.
"എല്ലാരും അവരവരുടെ വെല ഇട്ടാ സാധനങ്ങള്‍ വിക്കുന്നത്..വാങ്ങുന്നവനു ഒരു വെലേം ഇല്ല..ഇതൊക്കെ ആരോട് പറയാന്‍.. "  മൈക്കാട് പണിക്കു പോകുന്ന കുഞ്ഞൂട്ടി ആരോടെന്നില്ലാതെ പറഞ്ഞു.

"മക്കളെ എന്റെ ആകുന്ന കാലത്ത്നാലും കൂട്ടി ഒന്ന് മുറുക്കി നല്ല കൊഴു കൊഴെ മുറുക്കാന്‍ തുപ്പല്‍  ..അടിപ്പാവാട പൊക്കി അങ്ങോട്ട്‌ കാണിച്ചു കൊടുത്തോണ്ട്  ഇവന്റെയൊക്കെ മുഖത്തോട്ട്  ഭൂ" എന്നൊരു ആട്ടോടെ അങ്ങോട്ട്‌ തുപ്പി കൊടുക്കാമായിരുന്നു ....ഇന്നിപ്പം വയ്യാതായി " കല്യാണി ഇച്ചേയിയില്‍ രോഷാഗ്നി പടര്‍ന്നു.

"അതിനിപ്പം എല്ലാരും അങ്ങ് തലസ്താനത്തല്ലിയോ   ഇചേയീ പിന്നെ ആരെ കാണിക്കാനാ "
ആരാണ്ട് ചോദിച്ചതു കേട്ട്  ഇച്ചേയി പറഞ്ഞു  " ഇതെല്ലാം മുടിയാനുള്ള പോക്കാ  ..ഒടുവില്‍ തല   സ്ഥാനത്ത് കാണാതെ വരും കുഞ്ഞേ.."

മഴ ഇത് കേട്ട് ഞെട്ടിയോ എന്നറിയില്ല ഒന്ന് തുള്ളി വിട്ടു.  ഓരോരുത്തരായി  റോഡില്‍ ഇറങ്ങി.
കല്യാണി ഇച്ചേയി കാര്‍ഡുകള്‍ അടുക്കി പെറുക്കി മുറുക്കാന്‍ പൊതിയുടെ കൂടെ വച്ചു. കാലു നീട്ടി ഒന്നിരുന്നു.
അടുത്ത മഴയ്ക്ക്‌ മുന്പ് വീട്ടിലെത്താന്‍ ഉള്ളീം വാങ്ങി ഞാനും യാത്ര പറഞ്ഞു തിരികെ നടന്നു.

പോരുമ്പോള്‍  ഇച്ചേയി സഖാവുമായി തീവ്രമായ ഏതോ  വിഷയ ചര്‍ച്ചയില്‍ വീണിരുന്നു..കുട്ടപ്പന്റെ ഒരു ബീഡി കൂടി മറിഞ്ഞു കാണും...!
നിരവധി കാര്‍ഡുകള്‍  പോലെ    വിഷയ" ദാരിദ്ര്യം ഈ മണ്ണില്‍  ഒരിക്കലുമില്ലല്ലോ,  സാക്ഷാല്‍ ദാരിദ്ര്യം പല വട്ടം ഉണ്ടായാലും   !!


2013, ജൂൺ 23, ഞായറാഴ്‌ച

ട്രങ്ക് കോള്‍

ട്രങ്ക്  കോള്‍ . 

പള്ളിക്കൂട  കാലത്ത്  കേള്‍ക്കാന്‍ കൊതിച്ച  മുഖമില്ലാ  സ്വന ധാര , ഒരിക്കല്‍പോലും  ശ്രവിയ്ക്കാന്‍ കഴിയാത്തതില്‍  ഇന്നും ദുഖമുണ്ട്.
ആകാശ വാണി  പുറപ്പെടുവിച്ച  രഞ്ജിനി,  രാത്രി ആര്‍ക്കും ശല്യമാവാതെ  പോക്കറ്റ് ട്രാന്‍സിസ്ടരില്‍  ചെവി ചേര്‍ത്ത്  കേട്ട നേര്‍ത്ത നാദ ധാര..  സന്യാസിനിയും   കയാമ്പൂവും  ഒക്കെ  കരണ ഞരമ്പിലൂടെ  വിഷാദവും  പ്രണയവുമായി തലച്ചോറിലും മനസിലും പെയ്ത് ഇറങ്ങിയിരുന്ന  യൌവ്വന കാലത്തും  ട്രങ്ക് കോളുകള്‍ നേരില്‍  മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല . 
കാരണം  നാട് വിട്ടു പോയ  അടുത്തറിയാവുന്ന ആരും ഇല്ലായിരുന്നു എന്നതാകാം  .ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ തന്നെയും  ചിറി വഴി നാക്കു കൊണ്ട് നക്കി ഒട്ടിച്ച നീല ഇന്‍ലന്റില്‍ വരുന്ന ക്ഷേമ അന്വേഷണങ്ങള്‍  വല്ലപ്പോഴും ഒരെണ്ണം മാത്രം.

കൂടുകാരുടെ  അച്ഛനോ  അമ്മാവനോ ഒക്കെ പാട്ടാളത്തിലോ    റെയില്‍ വേയിലോ  ഉണ്ടായിരുന്നവര്‍  വരുമെന്നും  പോകുന്ന കാര്യം അറിയിച്ചുവെന്നും   അതിനു  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ പോയി ട്രങ്ക് ബുക്ക് ചെയ്തു എന്നും ഒക്കെ കേട്ടിരുന്നപ്പോള്‍   അത്ഭുതം  കൂറി  നോക്കി നിന്നിരുന്നത്    ബാല്യ കൌതുകമായി ഇന്നും മനസ്സില്‍  ഉണ്ട്.    

 ഒന്നോ രണ്ടോ തവണ മാത്രം  പോസ്റ്റ്‌ ഓഫീസിന്റെ നടയില്‍ ചുവന്ന  മേലങ്കി പുതച്ച  ചതുര  കൂട് കണ്ടിട്ടുണ്ട്   "ട്രങ്ക് വിളിക്കുന്ന സ്ഥലമാ" എന്ന് അയല്‍ക്കാരന്‍ വാസു ദേവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അവന്‍റെ അച്ഛനെ ബര്‍മയില്‍  വരെ വിളിച്ചു അമ്മാവന്‍ എന്ന്  പൊളി പറയുന്നതും ഓര്‍ക്കുന്നു.  പക്ഷെ അവനും ഒരിക്കല്‍ ട്രങ്ക് വഴി സംസാരിച്ചുവത്രേ ! എന്റെ ഒരു ട്രങ്കില്ലാ  വിധി. !!

മറ്റൊന്ന് കമ്പി "
കമ്പിയ്ക്ക്ഒരുപാട് പര്യായങ്ങള്‍   പിന്നെ  ശ്രേഷ്ഠ ഭാഷയില്‍  ആരൊക്കെയോ കണ്ടെത്തി, ആ കമ്പി കാരണം  പല കമ്പനികള്‍ പൂട്ടുകേം ചെയ്തു!  .  പല പാനലുകളും വിടരും മുന്‍പേ കൂമ്പി പോവുകയും ചെയ്തു!!

കമ്പിക്കാരനെ   ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ അലമുറയിടുന്ന കുട്ടിയമ്മ ഇന്നും  ചിരി ഉണര്‍ത്തുന്ന ഒരു കഥാ പാത്രമാണ് . പാവം കുട്ടിയമ്മേടെ മോന്‍ നാഗാലാന്റില്‍  പോലീസിലായിരുന്നു  കമ്പിക്കാരന്‍ എന്നാല്‍ ദുഃഖ ദൂതന്‍ എന്ന നാട്ടു നടപ്പാവാം കുട്ടിയമ്മയെ കരയിപ്പിച്ചിരുന്നത്.
നീളന്‍ കാലന്‍ കുടയും  സൈക്കളിന്റെ  ഹാന്റിലില്‍ തൂക്കി   പുറകിലത്തെ കാര്യറില്‍ പ്ലാസ്ടിക് കടലാസ്സില്‍ ചുവന്ന കമ്പി എഴുത്തുമായി  ഒരു പടയാളിയെ പോലെ സൈക്കിളില്‍ നിന്നും ചാടി ഇറങ്ങുന്ന കമ്പിക്കാരനെ കാണുന്നത്  പോത്തും കയറുമായി വരുന്ന കാലനെ  കാണുന്ന ഭയ ഭക്തി  ബഹുമാനത്തോടെ  ആയിരുന്നു.  അത് ട്രാന്‍സിലേറ്റ്  ചെയ്യുന്ന സാര്‍ അതിലും വലിയ പദവിയിലും. 

ഇതൊരു ട്രങ്ക് കോള്‍ ബുക്കിംഗ് കഥ . 

സ്ഥലത്തെ പ്രധാന മേല്‍ വിലാസ പട്ടികകളില്‍ പെട്ട വീട്ടുകാര്‍ . ഒരുപാട് പേര്‍  പേര്‍ഷ്യയിലും  അമേരിക്കയിലും ഒക്കെയുള്ള വീട് .  ബന്ധു ബലം കൌരവപ്പടയോളം,   ആരും തന്നെ  ഊരില്‍ ഇല്ലാ എന്ന് പറയാം,  ഒരു പാവം പാതിരി അല്ലാതെ  . സൌമ്യനും ശാന്തനുമായ ആ നല്ല ഇടയന്റെ  അനുജന്മാരില്‍ ഒരാള്‍  ഓര്‍ക്കാപ്പുറത്ത്  കാലയവനികയ്ക്കുള്ളില്‍  മറയുന്നു.   മോര്‍ച്ചറി (സഞ്ചരിക്കുന്നതും  അല്ലാത്തതും )   ശവ  പാട്ടു  (കരച്ചില്‍?) പാടി  വഴിയേ " ആഘോഷ യാത്ര" ഒന്നും അന്നില്ലായിരുന്നു  .
പാവം അച്ചന്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാന്‍ സന്തത സഹചാരി കുട്ടപ്പനെ   ഏര്‍പ്പാടാക്കി .  
കുട്ടപ്പനോ  കമ്പി വിലാസങ്ങള്‍ വേറെ   ട്രങ്ക് നമ്പരുകള്‍ വേറെ എന്നിങ്ങനെ  നൂറ്റൊന്ന് ആവര്‍ത്തിച്ചു അച്ചനോട്  ഉറപ്പിച്ചു    വിശ്വാസം   വരുത്തി.  
'നിനക്ക് ട്രങ്ക് ഒക്കെ വിളിക്കാന്‍ അറിയാമല്ലോ " എന്ന അച്ചന്റെ ചോദ്യത്തിന്  "പിന്നേ  ഞാനല്ലിയോ  വല്യ തിരുമേനി  കാലം ചെയ്ത  വിവരം ഇവിടുത്തെ കുഞ്ഞിനെ  അങ്ങ്  മട്രാസില്‍ ട്രങ്ക്  വിളിച്ചു പറഞ്ഞത് ...പക്ഷെ അന്നത്തെ തെരക്ക് കാരണം കുഞ്ഞിനു വരാന്‍ കഴിഞ്ഞില്ല " " അതിപ്പം കൊല്ലം കൊറെയായി  എന്നാലും ട്രങ്ക് പഴേത് തന്നെ."
"എന്നാല്‍ വേഗം ചെന്നോളൂ" എന്ന് അച്ഛന്‍ കുട്ടപ്പനെ യാത്രാമൊഴി ചൊല്ലി.
 
കുട്ടപ്പന്‍ ആരോടും ഉരിയാടാതെ  സൈക്കിളില്‍ വലതു കാല്‍ വീശി   കേറി നേരെ  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ എത്തിയെ ശ്വാസം പോലുംവിട്ടുള്ളൂ
പോസ്റ്റ്‌ അപ്പീസിന്റെ ഉള്ളിലേയ്ക്ക് നോക്കിയതും കുട്ടപ്പന്റെ സിരകള്‍ മുഴുവന്‍ ആശ്വാസ വാതകം നിറഞ്ഞു  ഓക്സിജന്‍  കിട്ടാതെ കിടന്ന ആളിന് അത് കിട്ടിയത് പോലെ.  
മേലേലെ  ഗോപാല പിള്ള  "പോഷ് മാഷാ" പക്ഷെ  കോഴഞ്ചേരി  അപ്പീസിലാ  എന്നറിയില്ലായിരുന്നു.
ദൈവാധീനം   .  വിവരം കേറി പിള്ള സാറിനോട് പറഞ്ഞു. "അതിനെന്നാ കുട്ടപ്പാ  ആ ചുവന്ന കതകു തുറന്നു കേറി വിളിച്ചോണ്ടാട്ടെ   ഞാനിത്തിരി തെരക്കിലാ   "  എന്നും പറഞ്ഞു പിള്ള സാര്‍ തടി പിടിയുള്ള  ഇരുമ്പ് സീല്‍ കറുത്ത മഷി പെട്ടിയില്‍ മുക്കി ഇല്ലന്റുകളുടെ മുഖം നോക്കി അടിച്ചു കൊണ്ടിരുന്നു .

കുട്ടപ്പന്‍ എന്തോ അപരാധം കാണിക്കാന്‍ പോകുന്ന മാതിരി ചുക ചുകെ ചുവന്ന  ഇരുമ്പു കൂടിന്റെ കതകു തുറന്നു ഇടം വലം നോക്കി  വലതു കാല്‍ വച്ച്  അകത്തു കേറി   കതക്  അടച്ചു.
എല്ലാം കഴിഞ്ഞു യുദ്ധം ജയിച്ച പ്രഭാവത്തോടെ തിരികെ ഇറങ്ങി  മുഖത്തെ വിയര്‍പ്പൊക്കെ  കൈലി തുമ്പാല്‍ തുടച്ചു.
ഗോപാല പിള്ള സാര്‍ അടി തുടരുന്നു  നേരെ നോക്കുന്നത് പോലുമില്ല ,   കമ്പി  അടിക്കുന്ന " കട കട  " മാത്രം നിശബ്ദ ഭംഗം വരുത്തുന്നു.
ട്രന്കിന്റെ പൈസ ചോദിച്ചില്ല  ഒട്ടു കൊടുത്തുമില്ല  , തിരികെ അതെ കാല്‍ വീശി  സൈക്കളില്‍ കേറി  ദാ" എന്ന് പറഞ്ഞപ്പോഴേയ്ക്കും  അച്ചന്റെ  കാല്‍ക്കല്‍ റെഡി  .

അച്ചനും  ഒരുമാതിരി അവിശ്വാസം  തോന്നി  " ഇത്ര പെട്ടന്ന് മൂന്നു നാല് ട്രങ്ക് വിളിച്ചു കഴിഞ്ഞോ കുട്ടപ്പാ "
എന്നൊരു ആക്കി ചോദ്യം  കുട്ടപ്പന് അത്ര പിടിച്ചില്ല .  കുറിപ്പും   പൈസയും അച്ചന്റെ കയ്യില്‍ കൊടുത്തു എന്നിട്ട് പറഞ്ഞു
" അച്ചോ നമ്മുടെ  മേലേലെ ഗോപാല പിള്ള ഇപ്പം കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസിലെ മാഷാ
എന്നെ കണ്ടതും  ഞാന്‍ എല്ലാ വിവരവും പറഞ്ഞു  ...അതിനെന്നാ കുട്ടപ്പാ  ചൊവന്ന പെട്ടീടെ കതകു തൊറന്നു
അങ്ങ് വിളിച്ചോണ്ടാട്ടെ  എന്ന്  പറഞ്ഞതും  ഞാന്‍ അങ്ങോട്ട്‌ കേറി കതകും അങ്ങടച്ചു  എന്നിട്ട്  അച്ചന്‍ തന്ന നമ്പരും  പേരും ഒറക്കെ അങ്ങോട്ടു വിളിച്ചു  എന്നിട്ട് മരണ വിവരം ഓരോരുത്തരോടായി  പറഞ്ഞു   എന്റെ തൊണ്ട  പൊട്ടാറായി  അച്ചോ  ....."  കുട്ടപ്പന്‍ തളര്‍ന്ന് പോയി.

അച്ചന്റെ  തലച്ചോറിന്റെ വെള്ളി തിരയില്‍  പടം തെളിഞ്ഞു.  "അപ്പോള്‍ കുട്ടപ്പാ നീ ആ കറുത്ത ഫോണ്‍ കയ്യില്‍ എടുത്തില്ലേ "
"എന്റച്ചോ  ഗോപാല പിള്ള പറഞ്ഞാല്‍ അതില്‍ കൂടുതല്‍  എന്തവാ , കേറി അങ്ങോട്ട്‌ വിളിക്കാന്‍ പറഞ്ഞു  ഫോണും ഒന്നുമെടുക്കണ്ട കാര്യമില്ല പുള്ളി പറഞ്ഞാല്‍  ...പണ്ട് ഞാന്‍ മട്രാസിനു വിളിച്ചതും ഇങ്ങനെ തന്നെയായിരുന്നു " 
അച്ചന്‍  ചെകുത്താനെ കണ്ടപോലെ ഞെട്ടിപ്പോയി  .  വല്യ തിരുമേനീടെ  അന്ത്യ കര്‍മ്മങ്ങള്‍ക്ക് അനിയന്‍ വരാതിരുന്നതിനെ ചൊല്ലി ഇന്നും പിണക്കം മാറിയില്ല  . അവനെ അറിയിച്ചില്ല എന്ന് അവനും  കൃത്യമായി ട്രങ്ക് വിളിച്ച വിവരം ഞാനും ഇപ്പോഴും വാദിക്കുന്നു.  പെട്ടന്ന് അച്ചനു ബോധം വന്നു
"ആട്ടെ  കുട്ടപ്പാ   വിളിച്ചതിന്റെ രസീത്  കാണട്ടെ  "
"അച്ചോ കൊച്ചിലെ തൊട്ടേ ഞാനിവിടുത്തെ കാര്യക്കാരനാ   എനിക്കാരുടേം പൈസാ വേണ്ടാ.   അറിയാവുന്നത് കൊണ്ട് ഗോപാല പിള്ള പൈസ ചോദിച്ചില്ല  ഞാനൊട്ടു കൊടുത്തുമില്ല ..ഞാന്‍ പോകുവാ  കൂലി പണി ചെയ്താ ഞാന്‍ കഴീന്നെ ...വിശ്വാസ കേടു തോന്നിയാല്‍ പിന്നെ അവിടെ നിക്കരുത്‌..."
കുട്ടപ്പന്‍ സൈക്കിള്‍ ഉന്തി മാറ്റി വച്ച്  നടന്നു നീങ്ങി.

അച്ചനു  മൊത്തത്തില്‍  ലോകാവസാനമായ പോലെ ഒരു തോന്നല്‍  വന്നു.
എല്ലാം തല തിരിഞ്ഞു  കറങ്ങുന്നത് പോലെ. 
ഇനി  നിന്നിട്ട് കാര്യം ഇല്ല  താനേറെ പോകുന്നതാ നല്ലത് . ഇല്ലെങ്കില്‍ എന്റെ മരണം പോലും അറിയിച്ചില്ല  എന്ന പരിഭവത്തിന്മേല്‍ ബന്ധുക്കള്‍ ശത്രുക്കള്‍ ആകും .
അച്ചന്‍  കുപ്പായമിട്ടു .  കുപ്പായ വര്‍ണത്തിലുള്ള  പ്രിമിയര്‍ പദ്മിനി  സ്റ്റാര്‍ട്ട്‌ ചെയ്തു .
കോഴഞ്ചേരിക്കു പോകും വഴി കുട്ടപ്പന്‍ ഓരം  ചേര്‍ന്ന് പോകുന്നു ...വണ്ടി നിര്‍ത്തി ..
"കുട്ടപ്പാ  സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നും ജനിച്ചവനാകുന്നു ...വണ്ടിയില്‍ കേറ് "
കുട്ടപ്പന്‍ ഒന്ന് പരുങ്ങി   എന്നിട്ട്ഡോര്‍ തുറന്നു അച്ചനെ നോക്കി  ഒരു പൂച്ച കുഞ്ഞിനെ പോലെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കുറുകി.
അച്ഛന്‍ പ്രിമിയര്‍ പദ്മിനി പായിച്ചു!


2010, നവംബർ 6, ശനിയാഴ്‌ച

കുടിയന്മാര്‍ക്ക് ഒരു കടി.

അയേല്‍ കിടക്കുന്ന ചെണ്ട ആര്‍ക്കും കൊട്ടാം...അല്ലെങ്കില്‍ വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ആരുടെയും തലേല്‍ അടിയ്ക്കാം...പ്രത്യേകിച്ച് പുറം പൂച്ചിനു നോബലിനും അപ്പുറം വല്ല പ്രൈസും" ഉണ്ടെങ്കില്‍ അത് കിട്ടുന്ന മലയാളത്താന്"!

പഞ്ചായത്തുകളുടെ നെഞ്ചം പറിയ്ക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു...ചട്ടീം കൊട്ടേം തേച്ചു കഴുകി..മൂക്കള പിള്ളേരെ എടുത്ത് ഒക്കത്ത് വച്ച് ഉമ്മ കൊടുത്ത പലരും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ പരക്കം പായുന്നു....
തോറ്റവന്‍ ആരെ കണ്ടാലും കിണ്ണം കട്ട മാതിരി ഒരു കൂതറ നോട്ടവും ഭാവവും..
പത്ര പ്രസ്താവനകള്‍ പന്നി പ്രസവമായി ദേ കിടക്കുന്നു...എന്തെല്ലാം കാര്യങ്ങളാ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ ചില്ല് മേടകളില്‍ ഇരുന്ന് ചുമ്മാ കീഴ് ശ്വാസവും വിട്ട് കീച്ചുന്നത്!
ജാതി മതം ഒന്നാംതരം..ജനങ്ങളിലേയ്ക്ക് പലതും എത്തിയില്ല...(അയച്ചിട്ടേ ഉള്ളൂ!) അഴിമതിയും കുടിപ്പകയും ജനം മടുത്തു...എന്നിങ്ങനെ അനവധി കണ്ടെത്തലുകള്‍ ...എല്ലാ കാലത്തും അവസരം പോലെ ഉറയില്‍ നിന്നും മലയാളി എടുത്തു വീശുന്ന അവസര വാദം " അതിനായിരുന്നു കൂടുതല്‍ വോട്ട് എന്നും ചിലര്‍...അങ്ങനൊരു "വാദം" ഇല്ലെങ്കില്‍ പിന്നെങ്ങനാ ഇത്രയും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഈ ട്ടാ വട്ടം മലയാളത്തില്‍ കുനു കുനെ മുളച്ചു പൊന്തുന്നത്?
അവസാനം എല്ലാരും പല്ല് കോര്‍ത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നേം വരുന്നു പ്രസ്താവന കുഞ്ഞുങ്ങള്‍.."മദ്യത്തിനു എതിരായിരുന്നു വിധി"!!!!  വായിച്ചതും ഒരു നൂറെടുത്തു വി കെ എന്‍ ഭാഷയില്‍ നീറ്റായിട്ടങ്ങു വിഴുങ്ങി...
എടാ ദൈവമേ അങ്ങനെയും ഒരു പഠനമോ..എന്താ മലയാളീടെ ബുദ്ധി...എന്തായാലും സെക്സ് ടൂറിസം, മസ്സാജ് ഇതെലൊന്നും കേറി പിടിച്ചില്ല ...അതേല്‍ പിടിച്ചാല്‍ വിവരം അറിയുമെന്ന് പേടി ആണോ എന്തോ...
കുടിക്കുന്നവനെ കുഷ്ഠ രോഗിയെപ്പോലെ കാണുകയും കുടിക്കാനുള്ളത് കൊടുക്കുന്നവനെ പാദം കഴുകി സ്വീകരിയ്ക്കുകയും അവന്‌ രാജ്യ സഭയില്‍ വരെ ഇരിപ്പിടം കൊടുക്കുകയും ചെയ്യുന്ന പണി ഒരു ഗോളാന്തര വാര്‍ത്ത തന്നെ!!
നല്ല ഇടയന്മാര്‍ വലിയ കരിമീന്‍ മുള്ള് തൊണ്ടയ്ക്കു പോകാതെ നുണഞ്ഞു  ഇറക്കുന്നതും ഈ കള്ള് കച്ചോടക്കാരന്റെ വഹയായി തന്നെ...അവരോടൊപ്പം ചേരുന്നത് മാന്യത...എന്നാലോ അവന്‍ ചവിട്ടി നില്‍ക്കുന്ന നിലപാട്  "തറ" യായ കുടിയന് സ്വസ്ഥത ഇല്ല.   അവനെ കുടിപ്പിച്ചത്‌ കൊണ്ടാ ഭൂരി പക്ഷം കുറഞ്ഞത്!   ശരിയാ...ബെവ്കൊയിലെ ഈ മുടിഞ്ഞ ക്യു നില്പ് ഒരു കാരണം ആകാം...ബസ് സ്ടോപ്പുകള്‍ തോറും ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ....

നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും...!!!

ഭൂമിയുടെ അച്ചുതണ്ട് തിരിയ്ക്കുന്ന അറിവുള്ള പെരുമാള്‍ മാരെ...എത്രയോ അടവുകളില്‍ മലയാളി നിത്യ അഭ്യാസം നടത്തുമ്പോള്‍ ...എത്രയോ തട്ടിപ്പും വെട്ടിപ്പും പത്ര താളുകള്‍ നിറയ്ക്കുമ്പോള്‍ അമ്മയും മകളും മകനും എല്ലാം കൂടി വാണിഭം മൊത്തമായി അങ്ങ്  നടത്തുമ്പോള്‍   .... ഇത്തിരി കുടിയന്മാരെ അങ്ങ് ചുമ്മാ വിടണേ...
അല്ലെങ്കില്‍ ഈ കള്ള് വില്‍ക്കുന്ന കുഞ്ഞാടുകളെ തെമ്മാടി കുഴികാട്ടി ഒന്ന് "മെരട്ടി "നോക്കിയ്ക്കാട്ടെ..
അപ്പൊ പിള്ളയ്ക്ക് ചൊറി" അറിയാം...  
അവര് തന്നിട്ടല്ലിയോ ബാറുകളില്‍ അടിയങ്ങള്‍ കേറി പോകുന്നത്...അതില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി സാധനം ഉണ്ടാക്കുകയോ...ഉള്ളിടത്ത് നിന്നും കടത്തുകയോ ഇല്ല. ഇത് സത്യം സത്യം!
കാരണം ലോകത്തെങ്ങും മദ്യ വില്പന ഇല്ല കുടിയന്മാരില്ല ...തെരഞ്ഞെടുപ്പും ഈ തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളും ഇല്ലല്ലോ...തമ്പുരാനെ...ഇലിയഡും   ബൈബിളും രാമായണവും ഒന്നുമില്ല.  പോയ കാലങ്ങളില്‍ ഒന്നും ഈ കച്ചോടോം ഇല്ലായിരുന്നു...ഒരു പാര്‍ടി മാത്രമേ ജയിചിട്ടുമുള്ളൂ  ...ഹൈ !!

മൂന്ന് നേരം മൃഷ്ടാന്നം....ശ്രി  സുരേഷ് ഗോപിയുടെ ഡയലോഗ്  നൂറ്റൊന്നു ജപിച്ചു കൊണ്ട്...സമസ്ത പ്രാണി ചരാ ചരങ്ങളോടും  മദ്യ വിമുക്ത സ്വപ്നം പങ്കു വയ്ക്കുന്നതിന്റെ നിര്‍വൃതിയില്‍ ഒരു പാവം "കുഴിയന്‍"!!!!!