Powered By Blogger

2015, മേയ് 10, ഞായറാഴ്‌ച

പകരുന്ന കാൻസറുകൾ

"പിന്നെ, പിന്നെ , കാൻസർ പകരുമായിരിക്കും ?  അല്ലേ പിന്നെ ഇവരെന്നാ നമ്മള് ഇത്രേം കഷ്ടപ്പെട്ട് ഒരുങ്ങി വന്നിട്ട് ഒന്ന് കാണാൻ സമ്മതിയ്ക്കാഞ്ഞെ ?" ഗേറ്റ് പോലും തുറന്നില്ല "

വീടിനു മുന്നിലെ റോഡിൽ നിന്നും ഒരു മുദ്രാവാക്യം പോലെ ഒത്തിരി പേർ ഒരുമിച്ച്  വായുവിലേയ്ക്ക് എയ്ത  ചോദ്യ ശരം  പുരാണ സിനിമയിലെപ്പോലെ കറങ്ങി തിരിഞ്ഞ് ജന്നൽ വഴി മുറിയിലെത്തി .
അർദ്ധ മയക്കത്തിലായിരുന്ന ഞങ്ങൾ ആ  ശരമേൽക്കാതെ ഒഴിഞ്ഞു കിടന്നു.!

"എല്ലാവരും കേറ് ..ഓട്ടോ കൂലി പോയത് പോട്ടെ,  ഈ സാരീം ബ്ലൗസും വെറുതെ എടുത്ത് ഉടുത്തല്ലോ .. മൂത്ത മോനും മരുമോളും സിനിമയ്ക്ക് ചെല്ലാൻ പറഞ്ഞതാ ..അതുമില്ല ...ഇതുമില്ലാ "
വില്ലൻ ചുമയുള്ളവന്റെ ചുമ പോലെ നെഞ്ചിടിപ്പിച്ച് " ആപ്പ " എന്ന മുക്കാലി വളവു തിരിഞ്ഞ് കല പില ശബ്ദത്തോടെ അകലുമ്പോൾ  ഞാൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു .

കുത്തി വെപ്പുകളുടെ, തെറാപ്പികളുടെ ഒക്കെ  വേദന ച്യുഇങ്ങ് ഗം പോലെ വീണ്ടു ചവച്ചു കിടന്ന ഭാര്യയുടെ ചുണ്ടിൻ മൂലയിൽ ഒരു ചെറു ചിരി പൊട്ടി..
" അവർക്ക്  ചുരിദാർ ഇട്ടോണ്ട് വരാൻ പാടില്ലായിരുന്നോ ..അതാകുമ്പം ഉടയത്തില്ലായിരുന്നു " അവൾ ഞരങ്ങി.
 "കാൻസർ പകരുകില്ലെങ്കിലും      കാഴ്ചക്കാർ ഒരു പകർച്ച വ്യാധി തന്നെ.."

"ആശുപത്രിയിൽ കിടന്ന കാര്യങ്ങൾ ഓർത്താൽ ചിരിച്ചു തന്നെ മരിക്കും..ഈ നശിച്ച വേദന കാരണം ഒന്നു ചിരിക്കാനും വയ്യാ "  മെല്ലെ എഴുന്നെറ്റിരുന്നു കൊണ്ട് അവൾ പറഞ്ഞു..

"റ്റ്യുമർ  റിമൂവ് ചെയ്ത് കഴിഞ്ഞു ഞാൻ പോസ്റ്റ്‌ ഓപ്പറേറ്റിവ് ഐ സി യുവിൽ സമയ കാല ദേശ ബോധമില്ലാതെ മയങ്ങി മയങ്ങി കെടക്കുംപോൾ പച്ച കർട്ടനിടയിൽ കൂടി മങ്ങി തെളിഞ്ഞ ഒരു രൂപം  ചിരിച്ചോണ്ട് നിക്കുന്നു, നിങ്ങളെ കാണാൻ  നോക്കിയ  എന്റെ  ബുദ്ധിയിൽ തെളിഞ്ഞു വന്നു   ആ രൂപം  .... നമ്മുടെ അയൽ വാസി സജി !
"എന്റെ ചേച്ചീ കാലൊന്നു മുറിഞ്ഞു, വെച്ചു കെട്ടാൻ വന്നതാ അപ്പോളുണ്ട് എന്റെ ഒരു കൂട്ടുകാരാൻ നിക്കുന്നു  ..ഈ ആശുപത്രിയിലെ ജോലിക്കാരനാ ..അവനെ സോപ്പിട്ട് ഞാനീ  ഐസി  മുറീൽ   കേറി ..ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പുറത്തെ തങ്കച്ചായൻ  ഇപ്പോൾ  അങ്ങോട്ട്‌ മരിച്ചതെയുള്ളൂ ..മോർചറീൽ വയ്ക്കാൻ കൊണ്ടു വന്നപ്പോൾ ഞാൻ കണ്ടു , നല്ല ജീവനുള്ളതുപോലെ കെടക്കുന്നു.." 
"എന്റെ കണ്ണടഞ്ഞു പോയി  ...കാതും ..ജീവനുള്ളതു പോലെ ഞാനും കെടന്നു ...പച്ച തുണി അടച്ച് അവൻ പോയി.."      "ഇപ്പോൾ ചിരി വരുന്നെങ്കിലും ..അന്നു  ഞാൻ പേടിച്ചു പോയി  ..നിങ്ങളും   കുഞ്ഞും..അതോർത്താ
ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ എനിക്കാദ്യം കിട്ടിയ ആശംസാ പാരിതോഷികം  അതായിരുന്നു.."

"പിന്നെ  കോമഡികളുടെ  ഒരു പരേഡ് തന്നെയായിരുന്നു.."
തലയിണ വച്ച്  അവൾ ഒരു കോമഡി ഷോയ്ക്ക് തയ്യാറെടുത്തു ....
" നിനക്ക് നല്ല വേദനയില്ലേ കുറച്ചു നേരം മിണ്ടാതെ കെടക്ക്‌ "  എന്നിലെ ഭർത്താവിന്റെ ഉത്തരവാദിത്വം നുരഞ്ഞു പൊങ്ങി!
ഒരു മാസത്തോളമായി ഞാനീ സ്ക്രിപ്റ്റെല്ലാം  അടുക്കി പെറുക്കുകയായിരുന്നു . ഒന്ന് ചിരിക്കാൻ . ഒത്തിരി കരഞ്ഞില്ലേ നമ്മൾ....

അവിടുന്ന് മാറ്റി  മുറിയിലേയ്ക്ക് വീൽ ചെയറിൽ കൊണ്ടു വരും വഴി മുൻപിൽ നിക്കുന്നു  ചിറ്റപ്പൻ  ചിരിച്ചോണ്ട് ..
കൂടെ മുറീൽ കേറി പുള്ളി ആദ്യമേ ഇരുന്നു, കുട മേശപ്പുറത്ത് വച്ചു . എന്നിട്ടൊരു ചോദ്യം " നീയിതെന്താ നേരത്തെ പറയാഞ്ഞേ ...രോഗ വിവരമൊന്നും നേരത്തെ അറിഞ്ഞില്ല അല്ലെ.."
"എന്റെ ചിറ്റപ്പാ  രോഗം എന്നെയും എഴുത്തിട്ട് അറിയിച്ചില്ല അതുകൊണ്ട് എനിക്കും ആരെയും അറിയിക്കാൻ പറ്റിയുമില്ല ..കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ! ഞാനൊന്ന് ഉറങ്ങട്ടെ "
ചിറ്റപ്പൻ  ഇരുത്തി ഒന്നു മൂളി  , കുട കയ്യിൽ  എടുത്തു വാച്ചിൽ സമയം നോക്കി .."ഇപ്പ പോയാൽ ബസ്സുണ്ട് ..പൊയിട്ട് ലളിതാ മണിയേം കൂട്ടി പിന്നെ വരാം.."
കോടാലിയ്ക്ക് വാ കീറിയ കുഞ്ഞമ്മേടെ വരവോർത്ത് ..ഒരു ഞെട്ടലോടെ ഞാൻ മയക്കത്തിലേയ്ക്ക് വീണതും
കതകു കിരു കിരാ കരഞ്ഞു ..ഒന്നല്ല രണ്ടു തല ഒന്നിച്ച് .  അയൽക്കാർ . വന്നപ്പോഴേ എങ്ങലടിച്ചു കരച്ചിൽ തുടങ്ങി " എന്നാലും എന്റെ മോളെ നിനക്കിതു വച്ചിരുന്നല്ലോ ദൈവം .. എന്തോ പറയാനാ ഇങ്ങനാരുന്നു കെഴക്കേലെ കുഞ്ഞൂഞ്ഞമ്മ മൂന്നു മാസം കഷ്ടിച്ചു കെടന്നു കാണും..പാവം.."

എന്റെ ഞെട്ടൽ മാറി ശ്വാസം മുട്ടലായി .  ഞാൻ കണ്ണടച്ചു . അപ്പോൾ കൂട്ടത്തിൽ ഒരാൾ എന്നെ തൊട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു "മോളു പേടിക്കണ്ടാ നിനക്ക് അങ്ങനെയൊന്നും വരില്ലാ! " എന്ന് .
ബോധാത്തിലെയ്ക്ക് ഒരു സൂചി കൂടി അടിച്ചു കയറ്റി അടുത്ത ആൾ .."മോളെ കല്ല്യാണം കഴിച്ച് വിട്ടിട്ടായിരുന്നെങ്കിലും വെണ്ടില്ലായിരുന്നു "  ...
അവർ പോകാനുള്ള മട്ടു കാണിക്കുന്നതേയില്ല ..എന്ന് ചിന്തിച്ചപ്പോൾ  ദൈവാനുഗ്രഹം പോലെ   വാതിൽ  തുറന്നു നീല കോട്ടിട്ട ഒരു നേഴ്സ് കയ്യിൽ ഒരു ട്രേയുമായി എത്തി ...
"അയ്യോ ചേച്ചീടെ മുറിവൊന്നും ഉണങ്ങീട്ടില്ല വിസിറ്റേഴ്സ് പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "
എന്ന്  പറഞ്ഞതും അവർ മുഖം കറുപ്പിച്ച് എന്നോടു പറഞ്ഞു.."പോട്ടെ മോളെ കടേൽ ബ്ലൌസ് തയ്ക്കാൻ കൊടുക്കാൻ വന്നതാ ..അവിടെ ചെന്നപ്പം കട വൈകിട്ടേ തുറക്കൂ എന്നാപിന്നെ നിന്നെ കാണാം എന്ന് വിചാരിച്ചു ..ഇനി മുറിവ് കരിഞ്ഞിട്ട് വരാം.."  എത്ര നിഷ്ക്കളങ്കർ ഉള്ള കാര്യം പറഞ്ഞതിന്റെ സന്തോഷത്തോടെ ഞാൻ അവരെ യാത്രയാക്കി.

"ചേച്ചീ ഒരു ഇൻജെക്ഷൻ എടുക്കട്ടെ ..കാനുല നോക്കട്ടെ " എന്ന് പറഞ്ഞു നേഴ്സ്  കയ്യിൽ മെല്ലെ പിടിച്ചു
ഒരു രസത്തിനു ഞാൻ ചോദിച്ചു " എന്തിനുള്ള ഇന്ജെക്ഷനാ കുഞ്ഞേ.."
"ഷുഗറിനുള്ളതാ "   എന്റെ ശരീരമാസകലം വെറകൊണ്ടു ...എനിക്കില്ലാത്ത ഒരസുഖം അതായിരുന്നു അതിപ്പോൾ എങ്ങനെ വന്നു..അതും കുത്തി വെപ്പെടുക്കാനും മാത്രം..
"എനിക്കിതു വരെ ഷുഗർ ഇല്ലായിരുന്നു..മരുന്നും ഇല്ലായിരുന്നു . ഇതിപ്പം..." ഞാൻ അർദ്ധോക്തിയിൽ നിർത്തി .
എന്റെ കണ്ണ് നിറഞ്ഞൊഴുകി .. "ഇനി ഇതിനും മരുന്ന് വേണമല്ലോ..എന്തിനീ ചതി ദൈവമേ.."

"അല്ലാ, ഡോക്ടർ എഴുതിയിട്ടില്ല എങ്കിലും പറഞ്ഞതു പോലെ ഞങ്ങൾക്ക് ഒരു തോന്നൽ..വേണ്ടെങ്കിൽ വേണ്ടാ "
എത്ര നിസ്സാരം ..എന്ന് നിസ്സഹായതയോടെ ഞാൻ ആ കുഞ്ഞിനെ നോക്കി മനസ്സിൽ പറഞ്ഞു. 
ചില ചോദ്യങ്ങൾ  സമയത്ത്  ചോദിയ്ക്കാതെ എത്രയോ പാവങ്ങൾ ആർക്കോ തോന്നിയ ഏതോ മരുന്നും കഴിച്ച് പോയിരിക്കാം.      മുൻപ് ചതിച്ച ദൈവം തന്നെ രക്ഷകനായി.   നന്ദി.
"സാരമില്ല ചേച്ചീ ..എന്നാ പോട്ടെ  എന്തെങ്കിലും ഉണ്ടെങ്കിൽ ബെൽ  അടിയ്ക്കണം  " നേഴ്സ് ഒന്നുമറിയാതെ കാറ്റുപൊലെ പോയി.

സമയം അറിയില്ല   കുളിക്കാനും നനയ്ക്കാനും വീട്ടിൽ പോയ നിങ്ങൾ അച്ഛനും മകളും വരുന്നുമില്ല.... 
ഞാനോന്നുറങ്ങി .
ഉണർന്നപ്പോൾ മുറി നിറയെ പഴങ്ങളുടെ മണം .  ചെങ്ങന്നൂന്നു  അപ്പച്ചീം പിള്ളാരും.
"നീ ഉറങ്ങുവല്ലിയോ വിളിക്കണ്ടാ എന്ന് കരുതി. ഇത് കൊറച്ച് ഫ്രൂട്സാ ..മാതള നാരങ്ങായും  ഓറഞ്ചും  പേരയ്ക്കയും ..ഇതൊക്കെയാത്രേ ഇപ്പോൾ റ്റ്യൂമർ നീക്കം ചെയ്തവർക്ക് കൊടുക്കുന്നത് എന്ന് പഴ കടക്കാരാൻ തമിഴൻ പറഞ്ഞു.."  ഞാനവനോട് ഞങ്ങടെ ഒരു കൊച്ചിന് കാൻസർ പോലെ എന്തോ ഒന്നാ എന്നേ പറഞ്ഞുള്ളൂ ..
ഈശ്വരാ  ഡയറ്റീഷൻ കോഴ്സ് പാസ്സായ തമിഴനാകാം അത് എന്ന് എനിക്ക് തോന്നി.  അല്ലെങ്കിൽ ഏതോ ആരോഗ്യ മാസിക വായിച്ചവൻ . ഞാൻ ചിരിക്കുന്നതു കണ്ട് അപ്പച്ചി ചോദിച്ചു " മാതള നാരങ്ങാ തരട്ടെ "
വേണ്ടാ എന്ന് ഞാൻ തലയാട്ടി. ഷുഗർ എന്നെ നോക്കി നില്ക്കുന്നത് പോലെ ഒരു തോന്നൽ .  
അവരുടെ മടക്ക യാത്രയ്ക്കിടയിലാണ് നിങ്ങൾ വന്നത്. അപ്പോഴാണ്‌ നേരം സന്ധ്യ ആയി എന്ന് ഞാൻ അറിഞ്ഞത്.
പിറ്റേന്ന് രാവിലെ നിങ്ങൾ വീട്ടിൽ പോയി . അപ്പോളാണ് നിങ്ങടെ ബന്ധുക്കാരനും കുടുംബവും എത്തിയത്
തലേന്നത്തെ ജന സഞ്ചാരം കാരണം മകൾ മുറി അടച്ച് കൊളുത്തിട്ട് എന്റെ കയ്യും തിരുമ്മി ഇരിക്കുമ്പോൾ ഇടി വെട്ടുപോലെ അവർ കതകിനു മൂന്നു നാല് തട്ടോ അതോ തൊഴിയോ..
കതകു തുറന്നു കുഞ്ഞു പറഞ്ഞു "അയ്യോ വിസിറ്റേഴ്സ് വേണ്ടാ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് " എന്ന്
വന്ന പോലെ അവർ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പോയി.

അപ്പോളാണ്,  എപ്പോഴും  ചിരിച്ചിരുന്ന ആ ബന്ധുക്കാരാൻ ഇപ്പോൾ കാണുമ്പോൾ മുഖം കടന്നൽ കുത്തേറ്റ മാതിരി കാണിച്ച് ഒഴിഞ്ഞു പോകുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്!  ഒരു തല പുകച്ചിലിനു ഉത്തരം കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി. ആ വാശിയ്ക്ക് അവർ കൊണ്ടു വന്ന മാതള നാരങ്ങകൾ അടുത്ത നിലയിൽ കിടന്നിരുന്ന ഞങ്ങടെ അയൽ  വാസിയ്ക്ക് നല്കിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം അതുക്കും മേലെ പോയി!! 
 മാതള നാരങ്ങകളുടെ നഷ്ടം തീർക്കാൻ ഞാൻ നീർമാതളം പൂത്ത കാലം വായിക്കാൻ എടുത്തു .

എന്നെ വായനയിൽ നിന്നും തിരികെ വിളിച്ച് അവൾ തുടർന്നു "നാളെ എനിക്കീ മൂഡ് കാണില്ല ..ഇന്ന് ഇത് കേട്ടിട്ടു മതി വായന."
"അന്ന് ഉച്ചയ്ക്ക് ഊണ് കഴിയ്ക്കാൻ മകൾ പോയപ്പോൾ നമ്മുടെ ഭാരതി ഇച്ചേയീടെ മകൾ വന്നു. കയ്യിൽ കുറെ പ്ലാസ്റ്റിക് സഞ്ചികൾ . വന്നപാടെ അതെല്ലാം മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.
 "മോൾ ഇപ്പോൾ ഗൾഫിൽ ഉയർന്ന ശംബളത്തിലാ  അവൾ ഒരു കാറു വാങ്ങി വീട്ടിൽ ഇട്ടു. പക്ഷെ ഞാൻ പറഞ്ഞു എനിക്ക് കാറിലും ഇഷ്ടം സ്കൂട്ടർ ആണെന്ന് ഉടനെ അവൾ ഒരു സ്കൂട്ടർ വാങ്ങിച്ചു തന്നു  ഞാൻ അതിലാ വന്നത്. ..അവൾ വലിയ വീട് വക്കുവാ അതിന്റെ പണി നോക്കാൻ പോകാനൊക്കെ സ്കൂട്ടറാ നല്ലത്.  അത് കൊണ്ട് പഴയ സ്റ്റേഷനറി കടയും അങ്ങ് നിർത്തി.." 
ഞാൻ ചിരിച്ചു പ്രോത്സാഹിപ്പിച്ചു . ചുളു ചുളാ കുത്തുന്ന വേദനയ്ക്കിടയിൽ കാറും സ്കൂട്ടറും ഓടുന്ന ശബ്ദം ഞാൻ കേട്ടു .
"എന്നാ ഞാൻ പോവാ ..പണിക്കാർക്ക് വെള്ളം കൊടുക്കണം."  അവർ ചിരിച്ചോണ്ട് സ്കൂട്ടറിന്റെ കീ കറക്കി സ്ഥലം വിട്ടു.

"അന്ന് വൈകുന്നേരം ആങ്ങളേം മകനും വന്നല്ലോ .. വന്നപ്പോഴേ കൊച്ചു പയ്യൻ പറഞ്ഞു "അപ്പചീ  വെശക്കുന്നു" ..അവന്റെ പഴയ ഓർമ്മ ...
"ടാ മേശപ്പുറത്ത് എന്തൊക്കെയോ ഇരിപ്പുണ്ട് അവന് എടുത്ത് കൊടുക്ക് " ഞാൻ ആങ്ങളയോട് പറഞ്ഞതും പയ്യൻ  കവറിൽ നിന്നും ഒരു കേയ്ക്ക് വലിച്ചെടുത്തു .      ഭാരതി ഇച്ചേ യീടെ മോൾ രോഗ വിവരം അന്വേഷിചില്ലെങ്കിലും  ഒരു കുഞ്ഞിന്റെ വിശപ്പടക്കാനുള്ള വക കൊണ്ടുവന്നല്ലോ എന്ന് ഞാൻ നന്ദിയോടെ സ്മരിച്ചു.
"അയ്യോ എന്റെ ചേച്ചീ ഈ കേയ്ക്ക്  2012 ൽ ഉണ്ടാക്കിയതാ ...ഇത് കൊടുത്താൽ ഇവന്റെ ആശുപത്രി ബില്ലും അളിയൻ കൊടുക്കണ്ടതായി വരും.. ഇത് 2014 തന്നെയല്ലേ "
 അവൻ കലണ്ടറിൽ നോക്കി ഒന്നൂടെ ഉറപ്പിച്ചു എന്നിട്ട്  തലയറഞ്ഞു ചിരിച്ചു.  ചെറുക്കൻ ചിണുക്കവും .

അപ്പോൾ എനിക്ക് കത്തി, അവരുടെ സ്റ്റേഷനറി കട നിർത്തിയിട്ട് രണ്ടു വർഷം ആയല്ലോ എന്ന്..
ചിരിയും കരച്ചിലും വന്നു.  പയ്യനെയും കൊണ്ട് അവൻ കാന്റീനിലെയ്ക്ക് പോയപ്പോൾ ഞാൻ പൊട്ടി ചിരിച്ചു പോയി..പക്ഷെ വയറിലെ സ്റ്റിച്ചുകൾ കുത്തി വലിച്ചു കളഞ്ഞു.

ഡിസ്ചാർജ് ദിവസം ഭയങ്കര മഴ ആയിരുന്നല്ലോ  ..നിങ്ങൾ ബില്ല് തീർക്കാൻ പോയി..മോൾ മരുന്നു വാങ്ങാനും അപ്പോൾ മാത്രം ഒരു മുഖം ഞാൻ വാതിലിൽ കണ്ടു നമ്മുടെ ഏറ്റവും അടുത്ത ബന്ധു.  "പുള്ളി ഈ വിവരം ഒന്നും അറിഞ്ഞില്ല എന്നും ..മിനിയാന്ന് ആരെയോ വിളിച്ച് എന്നാ എന്നെ ഡിസ്ചാർജ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത് എന്നും.."
വൈരുദ്ധ്യാത്മക  വാദം ഇതല്ലേ എന്ന് എനിക്ക് തോന്നി.  എഴുതിയ ആൾ ക്രാന്ത ദർശി തന്നെ !!

ഇനി ഒരു തമാശ കൂടി പറഞ്ഞു ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിക്കാം  അവൾ പറഞ്ഞു.
'നമ്മുടെ  മീനാക്ഷി ഇച്ചേയീടെ മോൾക്ക് വയറ്റിൽ മുഴയായിരുന്നല്ലോ ..അവർ ആർ സി സിയിൽ പോയി കീമൊ തെറാപ്പി കഴിഞ്ഞ് തളർന്നു വന്ന് സന്ദർശകരുടെ  തെരക്ക് ഒഴിവാക്കാൻ ബന്ധു വീട്ടിൽ പോയി ആരും അറിയാതെ മുറി അടച്ച് കട്ടിലിൽ കെടക്കുകയായിരുന്നു ..അവരെ ഒരു നോക്കു കാണാൻ അഭ്യുദയ കാംഷികൾ നെട്ടോട്ടവും ...പാവം അവർ സന്ധ്യക്ക് ആരും കാണാതെ പുറത്തെ ബാത്ത് റൂമിൽ പോകാൻ ലൈറ്റ് പോലും ഇടാതെ ഇറങ്ങിയപ്പോൾ മുറ്റത്ത് നിക്കുന്നു ഒരു ഓട്ടോ നിറയെ ആൾക്കാർ ..അവരെ കാണാൻ.  ഉച്ചയ്ക്കേ വന്നതാ പോലും  ....ഇത്രേം ദൂരം ഓട്ടോ കൂലി കൊടുത്തു വന്നതല്ലേ രണ്ടിലൊന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതീന്ന്.  "
പാവം അവർ പൊട്ടി കരഞ്ഞു പോയി എന്നു പറേന്നു "

"മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത കാൻസറുകൾ ..ഇതിനു ചികിത്സ ഇല്ല  ...വല്ലോന്റേം മരണം കണ്ടു ഫോട്ടോ എടുക്കുമ്പോൾ  എന്നെങ്കിലും സെൽഫി എടുക്കാൻ ഇട വരില്ല എന്ന് ഇവരൊക്കെ സ്വയം തീർപ്പ് കൽപ്പിയ്ക്കുന്നല്ലോ ..ഈശ്വരാ ...
ഭാര്യയുടെ ധാർമിക രോഷം എന്നെ മിണ്ടാൻ സമ്മതിച്ചില്ല.







2015, ജനുവരി 27, ചൊവ്വാഴ്ച

എവോഡ്‌ നൈറ്റും കുറെ തുടകളും - ഒരോര്‍മ്മ പുതുക്കല്‍ !

ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍   കഴിഞ്ഞില്ല .

ഉറക്കം തഴുകി ഒഴുകി വരുംബോളെയ്ക്കും  പള പള തിളങ്ങുന്ന  നിക്കറിന്റെ പകുതിയില്‍ നിന്നും ചാടി കളിയ്ക്കുന്ന ഫ്രില്‍ " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത പരവേശം  അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട  മടാന്നു കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..

അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...

ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..
ദാ വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് " എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന മാതിരി   ചിറികള്‍ (ലിപ്സ്!)       ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍ പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു വള്ളികള്‍ കോര്‍ത്ത്‌ ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ ളാവ് ഒന്നൂടെ കീറി  ഒറ്റ കീച്ചാ ..
"ഗിടീവ്നിംഗ് എവ്ഴ്ബാടി "  ഒന്നും പിടി കിട്ടിയില്ല ഏത് ഭാഷ  അപ്പനെ ..വന്നത് മദാമ്മേമല്ല  മന്ഗൂസുമല്ല   എന്‍റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..
 "വേള്‍കം ഓള്‍ ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ്  ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.
" നമുടെ  മുഗ്യ അടിടി ..ഔഴ്ഹ  ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."

അവസാന ഭാഗം  പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍ അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന് പറയുമ്പോലെ.."
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..

കൂര്‍കം ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന         ഭാര്യയെ തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ് ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന് മയങ്ങിയോ..ആ..  ദേ പിന്നേം ..
"  നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..

ഹെന്റമ്മേ ...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം  അടി കൊണ്ട പൂച്ച  പോലെ  മേല് കീഴ്‌ ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക്‌  വീശി വീശി  പാവംക്യാമറ നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല്‍ പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത് നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍  മസ്സിലുകളും ...അതാണല്ലോ ഇതിന്‍റെ ഒരിത്!

നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള്‍ പറയുന്നു,        "വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു  ടി വിയില്‍ ന്യുസ് പോലും കാണാത്ത   മനുഷ്യന്റെ ഒരസുഖമേ..  നിങ്ങള്‍ അപ്പുറത്ത് എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്...  രണ്ടു ദിവസത്തെ പരിപാടി അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം..  "

എന്‍റെ സംശയം ഏറി.." നീ എന്‍റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..
" എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത്  വാക്ക വാക്ക എന്നും പറഞ്ഞുള്ള തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും  ..അമിതാബ് ബച്ചനെ പോലെ വല്യ മനുഷ്യര്‍ക്ക് മുന്‍പില്‍ മലയാളീടെ മാനം കെടുത്തുന്ന ഭാഷ പ്രയോഗവും.. കോക്രി കുത്തലും "

"ശരിയാ ഭാര്യെ ..ശുദ്ധ  മലയാളത്തില്‍, പാട്ടിലൂടെ  നമ്മുടെ മനസിനു പറക്കാന്‍  ചിറകുകള്‍ തരുന്ന മലയാളത്തിന്‍റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."

"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല   ഈ വയസ്സാം കാലത്ത് തുണി  ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..
ഓരോ സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും സംസ്കൃതിയും.. അതിന്മേല്‍ ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..
പാവം മലയാളിയ്ക്ക്  മാത്രം അപ്പ കാണുന്നവന്‍ അപ്പന്‍..അവനു ഭാഷേം ഇല്ല  നൃത്തോം  ഇല്ല   പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കെടന്നതുമില്ല.."

" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത്  രാമായണോം വായിച്ചു നടക്കണോ.."

  "വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു  ദൈവമേ.
" ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു  സി ഡി പാട്ട് വച്ച്  ..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."

"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.."  ഞാനും ഒന്നുണര്‍ന്നു .

"അത് ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ്‌ ...  നമ്മള് കൊയ്തത് വല്ലോരുടെം ആയില്ലേ   എന്‍റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.."  അവള്‍ എന്നെ കൊഞ്ഞനം കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.

"എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം   വിദേശ പഠനം, തൊഴില്‍,  വരുമാനം മലയാളി അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്‌..' ഞാന്‍ വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..

"പണം മുഴുവനും തമിഴ് മേശരിമാരും  കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ  കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്‍റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍ ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!

പിന്നെ , പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട കാര്യമില്ല..പണ്ടും പെണ്ണുങ്ങള്‍ ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."

രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും  വരുത്തി വച്ച വിന...അതും മുടങ്ങി..

"പിന്നെ വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ കാണിയ്ക്കാനാ"എന്ന് എന്‍റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍ നിന്നൊന്നും ആര്‍കും മോചനമില്ല..
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ് അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത്‌ ..ആദ്യം പണക്കാര്‍ ആകണം പിന്നെ ജീവിയ്ക്കാം." അവള്‍ ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.

  "പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.."  ഞാന്‍ ചിരിച്ചു..

എന്‍റെ മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ്  കൌണ്‍സിലിങ്ങ് കളുടെ  കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍ ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച്  ?    പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു വീട്ടില്‍ നിന്നും തുടങ്ങണം.
ഒരു പോസ്റ്റ്‌ മാര്യേജ് കൊണ്ഫ്ളിക്റ്റ്‌  ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും.   "


അവള്‍ ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!

  അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത മനസോ....വിമോചന   സിദ്ധാംതങ്ങളോ ...!!        നീയാര്‍   കണ്ണകിയാ  കള്ളിയങ്കാട്ടു  നീലിയാ..?

എഴുന്നേറ്റ് കുടിച്ചു ഒരു കൂജ  വെള്ളം കൂടി..

 നേരം   വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ  വാക്ക വാക്ക ..ദിസ്‌ ടൈം ഫോര്‍ അഫ്രികാ.."

ഒന്നുറങ്ങി എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍  ഷോകള്‍  പോലെ മലയാള സംസ്കാരവും നാല്‍ കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ  നില്‍ക്കുന്നു" ..
ഞെട്ടിപ്പോയി  ...നിസ്സഹായതയില്‍ ആകാം ഉറക്കം  അറിയാതെ തഴുകി....

"ഗെഡ് മേണിംഗ്     ളേഡീസ്  എന്‍ ജെന്റി ള്‍  മെന്‍ ....ഒറ് ശുപ്രബാതം കുടി ...."
 അടുത്ത ഷോ  എപ്പോള്‍ തുടങ്ങും?